36 ദിവസം തടങ്കലില്‍, പീഡനം; കാണാതായ 16-കാരിയെ പൊലീസ് കെട്ടിടം വളഞ്ഞ് രക്ഷപ്പെടുത്തി, 7 പേര്‍ക്കെതിരെ പോക്സോ കേസ്


കണ്ണൂർ: നഗരപരിധിയില്‍ നിന്ന് കഴിഞ്ഞ മാസം കാണാതായ 16-കാരിയെ 36 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് കെട്ടിടം വളഞ്ഞ് രക്ഷപ്പെടുത്തി.
കണ്ണൂരിലെ കൊളവല്ലൂരിലുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് അതിസാഹസികമായി മോചിപ്പിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുൻപ് പ്രതികളായ അഞ്ച് അംഗ സംഘം ഇവിടെ നിന്ന് കടന്നുകളഞ്ഞു. ഇവർക്കായുള്ള തിരച്ചില്‍ സംസ്ഥാനത്തൊട്ടാകെ ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ ഉള്‍പ്പെടെ, തടങ്കലില്‍ പാർപ്പിച്ച സംഘത്തിലെ ഏഴ് പേർക്കെതിരെ ചേവായൂർ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അതിവേഗം കണ്ടെത്താൻ ചേവായൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിപുലമായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. തന്നെ സംഘം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിന് നിർണായക മൊഴി നല്‍കിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം സുരക്ഷിതമായി ഹോമിലേക്ക് മാറ്റി.

തട്ടിക്കൊണ്ടുപോകല്‍ വീടിന് മുന്നില്‍ നിന്ന്
ചേവായൂർ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ നിന്ന് മേയ് 15-നാണ് കുട്ടിയെ കാണാതായതെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇൻസ്പെക്‌ടർ ടി മഹേഷിൻ്റെ നേതൃത്വത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 15-ന് രാത്രി 10.30-ഓടെ കാറിലെത്തിയ രണ്ട് പേർ വീടിന് മുന്നില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ബന്ധുവിന് ലഭിച്ച ഫോണ്‍ കോള്‍ നിർണായകം
പെണ്‍കുട്ടിയുടെ ബന്ധുവിന് ലഭിച്ച ഒരു ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സംഘം നെടുമ്പാശ്ശേരിയില്‍ എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചത്. തുടരന്വേഷണത്തില്‍ കുട്ടി സംഘത്തിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് തൃശൂർ കെഎസ്‌ആർടിസി സ്‌റ്റാൻഡില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈബർ പൊലീസിന്റെ സഹകരണത്തോടെ അന്വേഷണ സംഘം തൃശൂർ സ്റ്റാൻഡില്‍ എത്തിയെങ്കിലും പിന്നീട് കുട്ടിയെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് ശേഷമാണ് കുട്ടിയെ വീണ്ടും സംഘം തട്ടിക്കൊണ്ടുപോയി കണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ പാർപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഒരു സുഹൃത്താണ് ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ അന്ന് രാത്രി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട് നേരിട്ടെത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post