കൊലപാതകത്തിന് മുന്‍പ് സിയ, കേതനില്‍ നിന്ന് 1 കോടി രൂപ കൈക്കലാക്കി; പണം കാമുകനൊപ്പം ജീവിക്കാന്‍


കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേതനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതിശ്രുത വധു സിയ ഗോയല്‍ വിവാഹ ഷോപ്പിംഗിനെന്ന വ്യാജേന കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.
ഇതിന് ശേഷമാണ് സിയ കേതന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഉടമ കൂടിയായ 26 കാരന്‍ കേതന്‍ ജൂണ്‍ 18 നാണ് കൊല്ലപ്പെടുന്നത്.
കേതന്റെ പ്രതിശ്രുത വധു സിയ ഗോയല്‍ (20), കാമുകന്‍ ചേതന്‍ ചൗധരി (22) എന്നിവര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക മാത്രമല്ല കേതനില്‍ നിന്ന് വലിയൊരു തുക തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. കേതനെ വകവരുത്തിയ ശേഷം ചേതന്‍ ചൗധരിയെ വിവാഹം കഴിച്ച്‌ ജീവിക്കാന്‍ വേണ്ടിയായിരുന്നു ഈ പണം സ്വന്തമാക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

വിവാഹത്തിനുള്ള ഷോപ്പിംഗിനെന്ന വ്യാജേനയാണ് സിയ ഗോയല്‍ കേതന്‍ അഗര്‍വാളില്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയത്. ഈ പണം പിന്നീട് ചേതന്‍ ചൗധരിക്ക് കൈമാറി. തന്റെ കരിയറും ബിസിനസും സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിനായി സിയ മുഴുവന്‍ തുകയും ചേതന് നല്‍കുകയായിരുന്നു. സാമ്പത്തികമായി ദുര്‍ബലമായ പശ്ചാത്തലത്തില്‍ നിന്നുള്ളയാളായതിനാല്‍, സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണമെന്ന് ചൗധരി ഗോയലിനോട് പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹം കഴിക്കാനായിരുന്നു പദ്ധതി. കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തിന് ശേഷം, സംശയം ഒഴിവാക്കാന്‍ സിയ ഗോയല്‍ മൂന്ന് വര്‍ഷം അവിവാഹിതയായി തുടരാമെന്ന് സമ്മതിച്ചിരുന്നു. ചൗധരി സാമ്പത്തികമായി സുരക്ഷിതനാകുകയും കേസ് പൊതുജനശ്രദ്ധയില്‍ നിന്ന് മങ്ങുകയും ചെയ്യുമ്പോള്‍ വിവാഹിതരാകാം എന്നതായിരുന്നു ഇരുവരുടേയും പദ്ധതി.
സൂക്ഷ്മപരിശോധനയില്‍ നിന്ന് രക്ഷപ്പെടാനും ഒടുവില്‍ ഗോയലിന്റെ കുടുംബത്തില്‍ നിന്ന് സ്വീകാര്യത നേടാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ സമയക്രമമെന്ന് അന്വേഷകര്‍ പറയുന്നു. ജൂണ്‍ 18 ന് പൂനെയിലെ ലോഹഗഡ് കോട്ടയില്‍ വെച്ചാണ് അഗര്‍വാളിനെ സിയ ഒരു പാറക്കെട്ടില്‍ നിന്ന് തള്ളിയിടുകയും കൊലപ്പെടുത്തുകയും ചെയ്തത്. ചേതന്റെ സഹായത്തോടെയായിരുന്നു ഈ കൃത്യം.

Post a Comment

Previous Post Next Post