സംസ്ഥാനത്ത് ഇതുവരെ 126 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് മൂന്ന് കുട്ടികള്‍ക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, ഇതില്‍ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തതായി മന്ത്രി വ്യക്തമാക്കി.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ഹോട്ടലുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ശുദ്ധീകരിച്ച വെള്ളം മാത്രമേ വിതരണം ചെയ്യാവൂ എന്നും മന്ത്രി അറിയിച്ചു. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരിയിലെ പ്രാഥമിക പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു. വയറിളക്കം റിപ്പോർട്ട് ചെയ്ത സ്‌കൂളിലെ കുഴല്‍ക്കിണറിലെ വെള്ളത്തിന് നിലവില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, സ്കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യർഥിച്ചു.
Post a Comment