എബോള പടരുന്നു; പനി, ക്ഷീണം, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം; കൊച്ചി വിമാനത്താവളത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കി


കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കി.കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിരുന്നു.
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്.
പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണം.
എബോള വൈറസ് ഇതുവരെ 600 ഓളം പേര്‍ക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു.

Post a Comment

Previous Post Next Post