സംസ്ഥാനത്ത് ഹൈസ്കൂള്‍ ക്ലാസുകളില്‍ അരമണിക്കൂര്‍ അധികപഠന സമയം ഈ അധ്യയനവര്‍ഷവും തുടരും


തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചത് ഈ അധ്യയന വർഷവും തുടരും.
സ്‌കൂള്‍ കലണ്ടർ പ്രകാരം 197 സാധാരണ പഠനദിനങ്ങളാണ്‌ 2026-27 അധ്യയനവർഷമുള്ളത്‌. ആകെ 985 മണിക്കൂർ. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും പ്രകാരം ഹൈസ്‌കൂളില്‍ 220 ദിവസം അല്ലെങ്കില്‍ 1100 മണിക്കൂറാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്‌ ഉറപ്പാക്കുന്നതിനാണ്‌ മുൻവർഷത്തെ രീതി പിന്തുടരുക.വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ്‌ അര മണിക്കൂർ അധിക ക്ലാസുകള്‍ ഉണ്ടാവുക. രാവിലെ 15 മിനുട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധികസമയം ഉള്‍പ്പെടുത്തി കഴിഞ്ഞവർഷം പിരീഡ് ക്രമീകരിച്ചിരുന്നു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 800 മണിക്കൂറും യുപി ക്ലാസുകളില്‍ ആയിരം മണിക്കൂറുമാണ്‌ നിഷ്‌കർഷിച്ചിട്ടുള്ളത്‌. എല്‍പിയില്‍ നിലവിലെ പ്രവൃത്തിദിനങ്ങള്‍ മതിയാകും. യുപിയില്‍ 15 മണിക്കൂറിന്റെ കുറവുണ്ട്‌. ഇത്‌ മൂന്ന്‌ ശനിയാഴ്ചകള്‍ പ്രവർത്തിദിനമാക്കി പരിഹരിക്കും. ഹൈസ്‌കൂളില്‍ ആറു ശനിയാഴ്ച പ്രവൃത്തിദിനമാക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ 2024 ഓഗസ്റ്റില്‍ ഹൈക്കോടതി നി‍ർദേശം നല്‍കിയിരുന്നു. തുടർന്ന്‌ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി അധ്യാപകർ, വിദ്യാർഥികള്‍, രക്ഷിതാക്കള്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞവർഷം സമയമാറ്റം നടപ്പാക്കിയത്‌. പ്രായോഗിക പ്രശ്‌നങ്ങള്‍ അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ്‌, ലീഗ്‌ അനുകൂല അധ്യാപക സംഘടനകള്‍ ഇത്‌ വലിയ വിവാദമാക്കി. എന്നാല്‍ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോള്‍ അന്ന്‌ പ്രതിഷേധിച്ചവർ ഇന്ന് ഈ സമയക്രമവുമായി മുന്നോട്ടു പോകുകയാണ്.

Post a Comment

Previous Post Next Post