ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതിയെ റെയില്‍വേ പോലീസ് പിടികൂടി.കടലുണ്ടി വടക്കുമ്ബാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് തിങ്കളാഴ്ച പിടിയിലായത്. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ മാസം 30-നായിരുന്നു ദാരുണമായ സംഭവം നടന്നത്. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരികയായിരുന്ന എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യയ്ക്കാണ് (22) കല്ലേറില്‍ പരിക്കേറ്റത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ല് ജനാലയിലൂടെ അകത്തേക്ക് പതിക്കുകയും ഐശ്വര്യയുടെ മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
തുടർന്ന് റെയില്‍വേ പോലീസും പ്രാദേശിക പോലീസും നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതി വലയിലായത്. ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ റെയില്‍വേ സുരക്ഷാ വിഭാഗം പരിശോധനകള്‍ കർശനമാക്കിയിട്ടുണ്ട്. ഐശ്വര്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post a Comment