തൃശ്ശൂർ:മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടന സമയത്ത് മുപ്പതില്‍ താഴെ ആളുകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വില്‍സണ്‍ വെളിപ്പെടുത്തി.വെടിപ്പുരയില്‍ അളവില്‍ കൂടുതല്‍ മരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്നും കഠിനമായ ചൂടാകാം അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെയെല്ലാം രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും കാലിന് അസുഖമുള്ളതിനാല്‍ ലൈസൻസി സതീശന് ഓടിമാറാൻ കഴിഞ്ഞില്ലെന്നും 48 വർഷമായി ഈ മേഖലയില്‍ പ്രവർത്തിക്കുന്ന വില്‍സണ്‍ കൂട്ടിച്ചേർത്തു.
മക്കളുടെ നിർബന്ധം മൂലം ഇനി ഈ പണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ നടന്ന സ്ഫോടനത്തില്‍ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവില്‍ 11 പേർ ചികിത്സയിലുണ്ട്, ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികള്‍ തൃശ്ശൂരില്‍ വേഗത്തില്‍ പുരോഗമിക്കുന്നു. 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും ഇതിനകം പോസ്റ്റ്മോർട്ടം ചെയ്തതായും തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങള്‍ ഡിഎൻഎ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
അപകടത്തില്‍പ്പെട്ടവർക്കുള്ള ധനസഹായം സംബന്ധിച്ച കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധനകള്‍ക്കായി ഇതിനോടകം സ്ഥലത്തെത്തിയിട്ടുണ്ട്.
Post a Comment