ടെഹ്റാൻ: ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 555 ആയതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി.രണ്ട് ദിവസമായി തുടരുന്ന സംഘർഷം ഇതുവരെ 131 നഗരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും റെഡ് ക്രസൻ്റ് സൊസൈറ്റി പുറത്തുവിട്ട കണക്കില്‍ പറയുന്നു.
അതേസമയം, യുഎസുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എക്‌സ് പോസ്റ്റിലൂടെയാണ് ചർച്ചകളില്ലെന്ന് വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഇസ്രയേലിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ലാരിജാനിയുടെ പോസ്റ്റ്. ഖമനേയിയുടെ കൊലപാതകത്തിനു പിന്നാലെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇറാന്‍ നല്‍കിയത്. ഇതോടെ, പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.
നിലവിലെ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ ട്രംപും ഇസ്രയേലുമാണെന്നും ലാരിജാനി വ്യക്തമാക്കി. ട്രംപ് തൻ്റെ ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളിലൂടെ മേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഭ്രാന്തന്‍ നടപടികളിലൂടെ സ്വയം നിര്‍മിച്ച 'അമേരിക്ക ഫസ്റ്റ്' നയം 'ഇസ്രയേല്‍ ഫസ്റ്റ്' എന്നാക്കി മാറ്റി. ഇസ്രയേലിന്റെ അധികാരക്കൊതിക്കു വേണ്ടി സ്വന്തം സൈനികരെ അയാള്‍ ബലികൊടുക്കുകയാണെന്നും ലാരിജാനി വ്യക്തമാക്കി.
Post a Comment