ക്രിസ്മസ് ബംബര്‍ ലോട്ടറി: തര്‍ക്കം തീര്‍ന്നു, ഒന്നാം സമ്മാനം 20കോടി നല്‍കാൻ ഹൈക്കോടതി ഉത്തരവ്


കൊച്ചി:  ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍ ഒന്നാം സമ്മാനം നല്‍കാൻ തടസമില്ലെന്ന് ഹൈക്കോടതി.ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നല്‍കിയ ഹർജി കോടതി തള്ളി.
20കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ടു പേർ അവകാശവാദ ഉന്നയിച്ചതോടെയാണ് വിഷയം വിവാദമായത്. അവകാശവാദ ഉന്നയിച്ച പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോൻ കോടതിയെ സമീപിച്ചതോടെ സമ്മാനത്തുക തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ജനുവരി 24ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സജിമോൻ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചിരുന്നു. ലോട്ടറി വകുപ്പിനെ സമീപിച്ച്‌ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് സമ്മാനത്തുക നല്‍കാമെന്നാണ് ഇപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പൊലീസില്‍ നിന്നും പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തിയിരുന്ന സജിമോന്റെ വാഹനത്തില്‍ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികള്‍ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടയില്‍ ഇവർ നെയ്പാത്രം വണ്ടിയില്‍ മറന്നുവച്ചു.
സജിമോൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്പാത്രത്തിന് അടിയിലായി പോയി. ഈ പാത്രം പിന്നീട് വിശാഖപട്ടണത്തിലേക്ക് കൊറിയർ അയച്ചു നല്‍കിയപ്പോള്‍ അബദ്ധത്തില്‍ ടിക്കറ്റും അതിനൊപ്പമായി പോയി എന്നാണ് സജിമോന്റെ വാദം. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവിന്റെ വീട്ടില്‍ പോയപ്പോള്‍ വാങ്ങിയ ടിക്കറ്റിന് പിന്നില്‍ സ്വന്തം വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ അവകാശപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post