"വേടൻ താഴെ പാടി, സാബു ചേട്ടന് മുകളിൽ ആടി; ഗ്രൗണ്ടിൽ ഫ്രീ റാപ്പ്, ഒടുവിൽ പോലീസ് വക ഫ്രീ കേസ്!"

ധർമശാല: റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ധര്‍മശാല ആന്തൂര്‍ നഗരസഭ സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ച ഉദയഗിരി സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു.

ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ പുതുപ്പറമ്പില്‍ സാബു ഡൊമിനിക്കിന്റെ (59) പേരിലാണ് കേസ്. വ്യാഴം രാത്രി 9.45 ഓടെയാണ് സംഭവം.

ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് സംഭവം. ആയിരങ്ങളാണ് വേടന്റെ പരിപാടി കാണാന്‍ ആന്തൂർ സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. ഇതിനിടയിലാണ് സാബു ഡൊമിനിക്ക് ഫ്‌ളഡ്‌ ലൈറ്റ് ഘടിപ്പിച്ച തൂണിലേക്ക് വലിഞ്ഞ് കയറിയത്.

ഇതോടെ പ്രേക്ഷകരും വേടനും ഒരുപോലെ പരിഭ്രാന്തിയിലായി. പരിപാടി നിര്‍ത്തിയ വേടന്‍ താഴെയിറങ്ങാൻ മൈക്കിലൂടെ അഭ്യര്‍ഥിച്ചതൊന്നും സാബു ചെവിക്കൊണ്ടില്ല. മുകളിലേക്ക് കയറി ലൈറ്റിന് സമീപം വരെയെത്തി അഭ്യാസ പ്രകടനങ്ങള്‍ തുടർന്നതോടെ അധികൃതര്‍ തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഇതോടെ പോലീസും സ്ഥലത്തെത്തി. നിരവധി തവണ വേടനും നാട്ടുകാരും പോലീസും അഭ്യർഥിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ സാബു താഴെയിറങ്ങി.

പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സാബുവിന്റെ അഭ്യാസം കാരണം അരമണിക്കൂറോളം പരിപാടി തടസ്സപ്പെട്ടു.


Post a Comment

Previous Post Next Post