വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം; ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്


തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്.മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തല്‍. മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഇരുന്നൂറുപേര്‍ കഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഭക്ഷ്യവിഷബാധയല്ല
മരിച്ചവർ കഴിച്ച അതേ ഭക്ഷണം കഴിച്ച മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് മരണപ്പെട്ടവര്‍ ഭക്ഷണം കഴിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
കടല്‍ വിഭവം അലർജി?
മരിച്ചവര്‍ക്ക് കടല്‍ വിഭവം അലര്‍ജി ഉണ്ടാക്കുമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുക.
സംഭവം ഇങ്ങനെ
കൊല്ലം നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി (48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Post a Comment

Previous Post Next Post