തൃശൂർ: 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.249 ഇനങ്ങളില്‍ 15,000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കൗമാര കലാമേളയുടെ ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിൻ്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയില്‍ പാണ്ടി മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികള്‍ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
'ഉത്തരവാദിത്വ കലോത്സവം' സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി നല്‍കും. ഉദ്ഘാടന വേദിയില്‍ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിൻ്റെ ആപ്തവാക്യം. കലോത്സവത്തിൻ്റെ സ്വാഗത ഗാനം ബികെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലാമണ്ഡലത്തിൻ്റെ നേതൃത്വത്തില്‍ സ്വാഗത ഗാനത്തിൻ്റെ അവതരണം ഉണ്ടാകും.
കലോത്സവത്തിൻ്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും കലോത്സവം അരങ്ങേറുക. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം- വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാല്‍, നിയമ-വ്യവസായ-കയർ വികസന വകുപ്പ് മന്ത്രി പി രാജീവ്, പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സാംസ്കാരിക- മത്സ്യബന്ധന-യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
കലോത്സവത്തിൻ്റെ 25 വേദികള്‍ക്കും പല ശ്രേണിയില്‍പെടുന്ന ഗന്ധമുള്ള പൂക്കളുടെ പേരാണ് നല്‍കിയിട്ടുള്ളത്. 25 വേദികളിലും ആംബുലൻസ്, കുടിവെള്ളം എന്നിവ സജ്ജമാക്കും. നഗരത്തിനു ചുറ്റുമുള്ള 20 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ വേദികളിലും താമസസൗകര്യം ഒരുക്കിയ സ്കൂളുകളിലും പോലീസ് നിരീക്ഷണം ഉണ്ടാകും. ശുചിമുറി, ടോയ്ലറ്റ് എന്നിവ ഒരുക്കും. ജലലഭ്യത ഉറപ്പു വരുത്തും.
Post a Comment