മലയാറ്റൂർ : കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മില്‍ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു.പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്.
കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്ബില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.
ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസിന്റെ അന്വേഷണം നടക്കുകയായിരുന്നു. അലന്റെ ബൈക്കില്‍ യുവതി കയറിപ്പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലനെ ചോദ്യം ചെയ്തുവെങ്കിലും ചിത്രപ്രിയയെ വൈകിട്ട് 6നു കാടപ്പാറയില്‍ ഇറക്കി വിട്ടുവെന്നാണ് പറഞ്ഞത്.
തുടർന്ന് അലനെ വിട്ടയച്ചു. എന്നാല്‍ സിസി ടിവി ദൃശ്യം ലഭിച്ചപ്പോള്‍ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂർ പള്ളിയുടെ മുന്നില്‍ വരുന്നതും പെണ്‍കുട്ടി അവിടെ ഇറങ്ങി നടക്കുന്നതും മറ്റൊരു ബൈക്കില്‍ വന്ന 2 പേർ ഇവരോടു സംസാരിക്കുന്നതുമായ ദൃശ്യം ലഭിച്ചു.
തുടർന്ന് അലനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. കൊലപാതകത്തില്‍ വേറെയാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
Post a Comment