പാലായെ നയിക്കാൻ 21 കാരി ; ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി ദിയ ബിനു പുളിക്കക്കണ്ടം


കോട്ടയം : പാലാ നഗരസഭ അധ്യക്ഷയായി 21കാരി ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്.
സ്വതന്ത്ര സ്ഥാനാർഥികളായി ജയിച്ച ബിനു പുളിക്കക്കണ്ടവും മകള്‍ ദിയാ ബിനുവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും പിന്തുണാക്കമെന്ന് അറിയിച്ചതോടെയാണ് പാലാ ഭരണം യു.ഡി.എഫ് ഉറപ്പിച്ചത്.
ആദ്യ ടേമില്‍ ദിയക്ക് നഗരസഭ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന ഉപാധിയിലാണ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ഇതോടെ ദിയ. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സണുമാക്കും. ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കും. 1985ന് ശേഷം ഇതാദ്യമായാണ് പാലാ നഗരസഭയുടെ ഭരണത്തില്‍നിന്ന് കേരളാ കോണ്‍ഗ്രസ് എം പുറത്താകുന്നത്.നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് പുളിക്കക്കണ്ടം കുടുംബത്തിൻറെ പിന്തുണ നിർണായകമായത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചാണ് മായാ രാഹുല്‍ ജയിച്ചത്. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷയാക്കാമെന്ന ഉറപ്പിലാണ് പുളിക്കക്കണ്ടം കുടുംബം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. കന്നി മത്സരത്തിനിറങ്ങിയ 21കാരി ദിയ, മദ്രാസ് ക്രിസ്ത്യൻ കോളജില്‍ നിന്ന് ബി.എ കഴിഞ്ഞ് എം.ബി.എക്കുള്ള ഒരുക്കത്തിലാണ്. കേരള കോണ്‍ഗ്രസ് എമ്മിലൂടെ സ്വന്തമാക്കാമെന്ന് എല്‍.ഡി.എഫ് ഉറപ്പിച്ച പാലാ നഗരസഭയാണ് കൈവിട്ടത്.
ആകെയുള്ള 26 സീറ്റില്‍ എല്‍.ഡി.എഫ് 11, യു.ഡി.എഫ് 10, സ്വതന്ത്രർ 5 എന്നിങ്ങനെയാണ് കക്ഷിനില. 13, 14 15 വാർഡുകളില്‍ നിന്നാണ് പുളിക്കക്കണ്ടം കുടുംബാംഗങ്ങള്‍ ജയിച്ചത്. 20 വർഷമായി കൗണ്‍സിലറായ ബിനു, ഒരു തവണ ബി.ജെ.പി സ്ഥാനാർഥിയായും ഒരു തവണ സി.പി.എം സ്ഥാനാർഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
എന്നാല്‍, മുൻധാരണപ്രകാരം അധ്യക്ഷ സ്ഥാനം സി.പി.എം നല്‍കാത്തതിനെ തുടർന്ന് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി ബിനു കടുത്ത തർക്കത്തിലുമായി. ഇതിനൊടുവിലാണ് ബിനുവിനെ സി.പി.എം പുറത്താക്കിയത്. 40 വർഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

Post a Comment

Previous Post Next Post