തൃശൂർ: ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ 14 വയസുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാനാണ് മരിച്ചത്.
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീർ ആണ് സാഹസികമായി ഡ്രിഫ്റ്റിങ് നടത്തിയത്.
ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിന് അടിയില്‍പ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഷജീറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 6 മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിലാണ് അപകടം.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഡ്രിഫ്റ്റിംഗ് കാണാനെത്തിയ കുട്ടികള്‍ ഇതില്‍ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടികളെ വാഹനത്തില്‍ കയറ്റി ഡ്രിഫ്റ്റിങ് നടത്തുകയായിരുന്നു. സിനാന്റെ കൂടെ രണ്ടു കുട്ടികള്‍ കൂടെ വാഹനത്തില്‍ കയറിയിരുന്നു.
ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് പുറകിലിരിക്കുകയായിരുന്ന സിനാൻ തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ വാഹനം കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഷജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുകുട്ടികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Post a Comment