പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

തിരുവനന്തപുരം: ഇന്ന് പള്‍സ് പോളിയോ ദിനമാണ്. ഇടുക്കിഒഴികെയുളള 13 ജില്ലകളില്‍ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്.ട്രാൻസിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ്‌ പോളിയോഇമ്മ്യൂണൈസേഷൻ പരിപാടിയാണ് ഇന്ന് നടക്കുന്നത്.
അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളി മരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. 44,766 വോളണ്ടിയർമാർ ബൂത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളില്‍ ഉണ്ടാവുക.സ്‌കൂളുകള്‍,അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികളഎന്നിവിടങ്ങളിലെ ബൂത്തുകള്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍,വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒക്ടോബർ 12, 13, 14 തീയതികളില്‍ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കും.
അതിഥി തൊഴിലാളികളുടെ ക്യാമ്ബുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബർ 12 ,13, 14 തീയതികളില്‍ പ്രവർത്തിക്കും.
ഒക്ടോബർ 12-ന് ബൂത്തുകളില്‍ തുള്ളിമരുന്ന് നല്‍കാൻ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഒക്ടോബർ 13, 14 തീയതികളില്‍ വോളണ്ടിയർമാർ വീടുകളില്‍ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്‍റർനാഷണല്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ച് വയസ്സില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കേണ്ടതുണ്ട്. എല്ലാ രക്ഷാകർത്താക്കളും അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post