അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം


മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പില്‍ സ്വദേശിനി കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംലയാണ് മരിച്ചത്. 52 വയസായിരുന്നു. മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് ഒന്നരമസക്കാലമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ജൂലൈ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്നാണ് റംലക്ക് ചികിത്സ ആരംഭിക്കുന്നത്. എന്നാല്‍ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. എന്നാല്‍, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളായി. പിന്നാലെ ഇന്ന് പുലർച്ചെ മരിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post