തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചതിനാലാണ് പുതിയ നിയമനം.
ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസില്‍ നിന്നും മാറ്റാൻ തീരുമാനിച്ചത്. നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനായി ശബരിമലനട തുറന്നപ്പോള്‍ അജിത്കുമാർ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത് വിവാദമായിരുന്നു.
പോലീസിന്‍റെ ട്രാക്ടറിലായിരുന്നു യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശം ലംഘിച്ചായിരുന്നു യാത്ര. സംഭവത്തില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.
അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്ട്. തുടർന്നാണ് സർക്കാർ നടപടി. ബറ്റാലിയനില്‍ നിന്നും അജിത് കുമാറിനെ മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
Post a Comment