ചത്തിസ്ഗഡില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിബിസിഐ (കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ) യുടെ പ്രതിഷേധം ശക്തം.
കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ വൃത്തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കു വേണ്ടി തിങ്കളാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.
ഛത്തിസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റംഗ്ദള്‍ ആകാമെന്നും രാജ്യവിരുദ്ധരായ ഇവർക്കെതിരേ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് പറഞ്ഞു. സഭയിലെ വൈദികർക്കും കന്യാസ്ത്രീകള്‍ക്കും നേരെ ഈയിടെയായി അക്രമ സംഭവങ്ങള്‍ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.കന്യാസ്ത്രീകള്‍ക്കെതിരേ മൊഴി നല്‍കാൻ പെണ്‍കുട്ടികളെ നിർബന്ധിച്ചെന്നും, കന്യാസ്ത്രീകള്‍ക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റർ ആശ പോള്‍ പ്രതികരിച്ചു. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്.
സിബിസിഐ അധ്യക്ഷൻ ആൻഡ്രൂസ് താഴത്തും ജന സെക്രട്ടറിയും ഡല്‍ഹി ആർച്ച്‌ബിഷപ്പുമായ അനില്‍ കൂട്ടോയും മുതിർന്ന മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി അറിയിച്ചേക്കും. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.
Post a Comment