തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം അഞ്ചാഴ്ചയോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ അത്യാധുനിക എഫ്-35ബി യുദ്ധവിമാനം കഴിഞ്ഞ ദിവസം വിജയകരമായി പറന്നുയർന്നു.
ഒരു മാസത്തിലേറെയായി കേരളത്തിന്റെ ആകാശത്ത് ഒരു ചോദ്യചിഹ്നമായി നിലയുറപ്പിച്ച ഈ സ്റ്റെല്‍ത്ത് ജെറ്റിന്റെ മടങ്ങിപ്പോക്ക് ഇന്ത്യൻ അധികൃതർക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
അടിയന്തര ലാൻഡിംഗും തുടർനടപടികളും
കഴിഞ്ഞ ജൂണ്‍ 14-നാണ് ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് ഈ ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്. ബ്രിട്ടീഷ് നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയില്‍സിലെ സാങ്കേതിക വിദഗ്ധർ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇന്തോ-പസഫിക് മേഖലയില്‍ പ്രവർത്തിച്ചുവരികയായിരുന്ന ഈ വിമാനം, അടുത്തിടെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത നാവികാഭ്യാസം പൂർത്തിയാക്കിയിരുന്നു. യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിനിടെ ഇന്ധനം കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും കാരണം പൈലറ്റ് തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട സാങ്കേതിക പ്രയത്നം
യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ബ്രിട്ടീഷ് റോയല്‍ എയർഫോഴ്‌സില്‍ നിന്നുള്ള നാല്‍പ്പതംഗ പ്രത്യേക വിദഗ്ദ്ധ സംഘം ജൂലൈ 6-ന് റോയല്‍ എയർഫോഴ്‌സ് യുദ്ധവിമാനമായ എ-400ല്‍ തിരുവനന്തപുരത്ത് എത്തി. ഇന്ത്യ എഫ്-35 വിമാനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍, അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍ പോലും യുകെയില്‍ നിന്ന് വിമാനത്തില്‍ എത്തിക്കേണ്ടി വന്നു.
എയർ ഇന്ത്യയുടെ ഹാങ്ങറിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നത്. വിമാനം ഹാങ്ങറിലേക്ക് മാറ്റുന്നതിനും അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനും ഇന്ത്യൻ അധികൃതരുടെ പൂർണ്ണ പിന്തുണ നിർണായകമായിരുന്നു.
ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് വിമാനം യാത്ര തിരിച്ച വിവരം സ്ഥിരീകരിക്കുകയും, ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഇന്ത്യൻ അധികാരികള്‍ക്കും വിമാനത്താവള ജീവനക്കാർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Post a Comment