തെലുങ്കാന ഫാര്‍മ ഫാക്ടറി സ്ഫോടനം: മരണസംഖ്യ 45 ആയി, മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

തെലുങ്കാനയിലെ ഫാർമ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ 45 ആയി ഉയർന്നു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലില്‍ ഫാക്ടറി അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി.കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായതിനാല്‍ ഡിഎൻഎ പരിശോധനയടക്കം നടത്തും. സാരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലികള്‍ തുടരുകയാണ്.

പശമയിലാരം ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കന്പനിയിലെ റിയാക്ടറിലായിരുന്നു സ്ഫോടനം. അപകടസമയത്ത് ഫാക്ടറിയില്‍ 150 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറി തൊഴിലാളികളാണ്.

തിങ്കളാഴ്ച രാവിലെ 9.28നും 9.35നും മധ്യേയായിരുന്നു സ്ഫോടനം. തുടർന്ന് വൻതോതില്‍ തീപടർന്നു. ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ഉടൻതന്നെ പത്ത് ഫയർ ഫൈറ്റിംഗ് എൻജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തില്‍ പങ്കു ചേർന്നു.

തെലുങ്കാന മന്ത്രിമാരായ ദാമോദര രാജ നരസിംഹയും ജി. വിവേകും അപകടസ്ഥലം സന്ദർശിച്ചു. അതേസമയം, ദുരന്തത്തില്‍ തെലുങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്താണ് സ്ഫോടനത്തിന് കാരണമായത് എന്ന് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നല്കും.

Post a Comment

Previous Post Next Post