ഫോണ്‍ പോലും നഷ്ടപ്പെട്ടില്ല, വൻദുരന്തത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടതെങ്ങനെ


അഹമ്മദാബാദ് : രാജ്യം നടുങ്ങിയ വിമാനാപകടത്തില്‍ നിന്ന് അദ്ഭുതകരമായ രക്ഷപ്പെടലായിരുന്നു വിശ്വാസ് കുമാർ എന്ന 38കാരന്റേത്.വൻദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് ആശ്വാസ വാർത്തയെത്തിയത്. തലനാരിഴയ്ക്കായിരുന്നു വിശ്വാസ് കുമാറിന്റെ രക്ഷപ്പെടല്‍.
വിമാനത്തില്‍ 11 A സീറ്റിലായിരുന്നു വിശ്വാസ് കുമാർ യാത്ര ചെയ്തത്. അപകടമുണ്ടായപ്പോള്‍ എമർജൻസി എക്സിറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടത്. കൈയിലുള്ള ഫോണ്‍ പോലും വിശ്വാസിന് നഷ്ടപ്പെട്ടില്ല. കാര്യമായ പരിക്കുകളും യുവാവിന് ഇല്ല, ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം.
എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. വലിയ ശബ്ദത്തോടെ വിമാനം തകർന്നു വീഴുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്രും മൃതദേഹങ്ങളായിരുന്നു. ശരിക്കും ഭയന്നുപോയി. തുടർന്ന് അവിടെ നിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് ഒരാള്‍ എന്നെ പിടിച്ച്‌ ആംബുലൻസില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് വിശ്വാസ് കുമാർ പറഞ്ഞു.
ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ സഹോദരനായ അജയ്‌കുമാർ രമേഷിനൊപ്പമാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് ഇരുവരും ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഇന്ത്യയിലെത്തിയത്. തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു ഭാഗത്തെ സീറ്റിലായിരുന്നു സഹോദരനെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും വിശ്വാസ് കുമാർ അഭ്യർത്ഥിച്ചു. 20 വർഷമായി വിശ്വാസ് കുടുംബത്തോടൊപ്പം ലണ്ടനിലാണ്.

Post a Comment

Previous Post Next Post