കാലവർഷം: ആയിരക്കണക്കിന്‌ വാഴകൾ നിലംപൊത്തി; നെഞ്ചുലച്ച് കർഷകരുടെ നിലവിളി



നടുവിൽ : പൈതൽമലയോട് ചേർന്ന കരാമരംതട്ട് മലമുടിയിൽ വാഴക്കർഷകരുടെ വിലാപം. കാലവർഷക്കാറ്റ് ആയിരക്കണക്കിന്‌ വാഴകൾ നിലംപൊത്തി. രണ്ട് കർഷകർക്ക്‌ മാത്രം നാലായിരം വാഴകൾ നഷ്ടമായി. റോയി മൂലേക്കാട്ടിൽ, കണ്ണാ ഭാസ്കരൻ എന്നിവരുടെ കൃഷിയിടമാണ് പൂർണമായി നശിച്ചത്. റോയിയുടെ 2700 വാഴകളും ഭാസ്കരന്റെ 1000 വാഴകളും കാറ്റെടുത്തു. പാകമായി വരുന്ന കുലകളോടുകൂടിയ വാഴകളാണ് നശിച്ചത്. നിർത്താതെയുള്ള കാറ്റിൽ വാഴകൾ ഒന്നൊന്നായി നിലംപൊത്തുന്ന സ്ഥിതിയായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റ് ഒന്നുമവശേഷിപ്പിക്കാതെ കൃഷിയിടം അടിച്ചുതകർത്തു.നേന്ത്ര, ഞാലിപ്പൂവൻ വാഴകളാണെല്ലാം. വേറെയും നിരവധി കർഷകരുടെ വാഴകൾ നശിച്ചിട്ടുണ്ട്. 


കനത്ത മഴയായതിനാൽ പലരും കൃഷിയിടങ്ങളിൽ എത്തിയിട്ടില്ല. ഒറ്റപ്പെട്ട കോടമഞ്ഞിറങ്ങുന്ന പ്രദേശമാണ് കരാമരം തട്ട്. അധികൃതരെത്തി കണക്കെടുത്താലേ കാലവർഷക്കെടുതിയിലെ യഥാർത്ഥ നഷ്ടം അരിയാനാകൂ.
ബാങ്ക് വായ്പയെടുത്താണ് റോയിയും ഭാസ്കരനും കൃഷിക്കിറങ്ങിയത്. കുടുംബസമേതം രാപകൽ അധ്വാനിച്ചു. കുത്തുകൊടുത്തും വലിച്ചു കെട്ടിയും വാഴ വീഴാതെയാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. എങ്ങനെ മക്കളെ പഠിപ്പിക്കുമെന്നും വായ്പ തിരിച്ചടക്കുമെന്നും ചോദിച്ച് കരയുകയാണ് റോയി. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇരുവരും കൃഷിയിറക്കിയത്. തൃശ്ശൂർ സ്വദേശിയുടേതാണ് സ്ഥലം. ഒരു വാഴയ്ക്ക് 15 രൂപ പാട്ടം നൽകണം. വിത്ത്, വളം, കൂലി എന്നിവ കണക്കാക്കിയാൽ 270 രൂപ ഒരു വാഴക്ക് ചെലവ് വരും. മറ്റു പലരുടെയും കൃഷിനശിച്ചു.വേദന താങ്ങാനാകാതെ 

തിങ്കളാഴ്ച രാത്രി ഇടതടവില്ലാതെ വീശിയ കാറ്റിൽ ഒരു പോള കണ്ണടച്ചിരുന്നില്ല റോയി. അതിരാവിലെ പെരുമഴയിൽ കൃഷിയിടത്തിലെത്തുകയായിരുന്നു. അവിടെ കണ്ട കാഴ്ച ഹൃദയം തകർത്തു. ഉരുൾവെള്ളം ഒഴുകിയതുപോലെ വാഴകൾ ഒന്നടങ്കം കുന്നിൻചരിവിൽ തലകുത്തി വീണുകിടക്കുന്നു. എല്ലാത്തിലും മുപ്പത് കിലോക്കടുത്ത് തൂക്കം വരുന്ന പാകമായി വരുന്ന കുലകളുണ്ട്. തളർന്ന് നിലവിളിച്ച് കൂട്ടുകാരൻ ഭാസ്കരനെ വിളിച്ചുവരുത്തി. ഭാസ്കരന്റെ തോട്ടത്തിലും സമാന സ്ഥിതിയായിരുന്നു. വർഷങ്ങളായി വാഴക്കൃഷി ചെയ്യുന്ന കർഷകരാണിവർ. നൂറിലധികം കുടുംബങ്ങൾ ഉണ്ടായിരുന്ന കരാമരം തട്ടിൽ പതിനഞ്ചോളം കുടുംബങ്ങളാണ് ഇനി ബാക്കിയുള്ളത്.
എല്ലാവരും കിട്ടുന്ന വിലക്ക് ഭൂമി വിറ്റ് കുടിയിറങ്ങി. കാൽനൂറ്റാണ്ട് മുമ്പ് നൂറുമേനി വിളയുന്ന കവുങ്ങ് കൃഷിയുടെ നാടായിരുന്നു ഇവിടം. മറ്റൊരു കൃഷിയും ചെയ്യാൻ കാലാവസ്ഥ അനുകൂലമല്ല. വന്യമൃഗശല്യംമൂലം കന്നുകാലി വളർത്തൽ പോലും അസാധ്യമാണ്. 2700 വാഴകൾ കൃഷി ചെയ്ത സ്ഥലത്ത് ഒന്നും അവശേഷിക്കുന്നില്ല. വായ്പയടക്കാൻ വഴിയില്ല. മക്കളുടെ പഠനവും പ്രതിസന്ധിയിലാണ്. സർക്കാർ കനിയണമെന്ന റോയിയുടെ നിലവിളി ജീവതം വഴിമുട്ടിയ മലയോരത്തെ കർഷകരുടെ വിലാപമാവുകയാണ്.

Post a Comment

Previous Post Next Post