ജോലിക്കുവേണ്ടി അതിഥി തൊഴിലാളികളെ കൊണ്ടുവരാൻ ഇനി ചെലവേറും

ജോലിക്ക് വേണ്ടി അതിഥി തൊഴിലാളികളെ കൊണ്ടു വരുന്ന സ്ഥാപനങ്ങള്‍ക്കും ഏജൻസികള്‍ക്കും ഇനി ചെലവേറും. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും 15 രൂപമുതല്‍ 300 രൂപവരെ തൊഴില്‍വകുപ്പ് കൂട്ടി. 2013 മുതല്‍ ഈടാക്കിവരുന്ന തുകയാണ് ഇപ്പോള്‍ വർധിപ്പിച്ചത്. നിശ്ചയിച്ച ഫീസല്ലാതെ തൊഴില്‍ദാതാക്കളില്‍നിന്ന് മറ്റു നികുതിയൊന്നും ഈടാക്കില്ല.

അതിഥി തൊഴിലാളികള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അഞ്ചില്‍ താഴെ തൊഴിലാളികളാണെങ്കില്‍ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമല്ല. തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ് രജിസ്ട്രേഷൻ-
ലൈസൻസ് ഫീസ് നിശ്ചയിക്കുക.

ഇതിനുപുറമേ, ഓരോ തൊഴിലാളിയുടെ പേരിലും 2300 രൂപവീതം കരുതല്‍നിക്ഷേപവും അടയ്ക്കണം. ഇത് പിന്നീട് തിരിച്ചുനല്‍കും. കേരളത്തിലേക്കുള്ള അതിഥിതൊഴിലാളികളുടെ വരവ് കൂടിയതോടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. രജിസ്ട്രേഷന് മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൗകര്യവുമൊരുക്കി. പക്ഷേ, ഇപ്പോഴും ഇവരുടെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല.

അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ക്കേസുകള്‍ കൂടിയതോടെ, കണക്കെടുപ്പ് നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. 'ഒരു രാജ്യം ഒരു റേഷൻ' പദ്ധതിക്കും മറ്റ് ആനുകൂല്യം ലഭ്യമാക്കാനും ഏത്രപേരുണ്ടെന്ന് അറിയേണ്ടതുണ്ട്.


Post a Comment

Previous Post Next Post