അദ്ഭുതകരമായ രക്ഷപ്പെടല്‍: ഞെട്ടല്‍ മാറാതെ പദ്മനാഭന്‍


പയ്യന്നൂര്‍: എങ്ങിനെയാണ് മരണത്തിന്‍റെ വായില്‍നിന്നു രക്ഷപ്പെട്ടതെന്ന് വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിനു സമീപത്തെ എം.വി.പത്മനാഭന് (64) ഓര്‍മയില്ല. ഇന്നലെ രാവിലെ 10.30 ഓടെയാണ് പയ്യന്നൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെ കാണാനായി സ്‌കൂട്ടറില്‍ യാത്രചെയ്യവെ കാറമേല്‍ എല്‍പി സ്‌കൂളിനു സമീപത്തെ കോളനി റോഡ് ജംഗ്ഷനില്‍ ശക്തമായ കാറ്റിലും മഴയിലും അരയാല്‍ പൊട്ടിവീണത്. മരക്കൊമ്ബ് പൊട്ടിവീണതിന് താഴെ ഉയര്‍ന്ന തോതിലുള്ള വൈദ്യുതി കടന്നുപോകുന്ന എച്ച്‌ടി ലൈനുണ്ടായിരുന്നു.

എന്നാല്‍ പോസ്റ്റ് പൊട്ടിയിട്ടും വൈദ്യുതിക്കമ്ബി പൊട്ടാതെ മരക്കൊമ്ബിന്‍റെ ഒരു ഭാഗം ലൈനില്‍ തൂങ്ങുകയായിരുന്നു. അതേസമയം മറുഭാഗത്ത് ജിയോയുടെ ബലവത്തായ കേബിള്‍ താങ്ങായിമാറി മരക്കൊമ്ബിന്‍റെ ഇയാളുടെ ദേഹത്തേക്കുള്ള വീഴ്ചയുടെ ശക്തിയും കുറച്ചു. സംഭവസമയത്ത് എച്ച്‌ടി ലൈനില്‍ വൈദ്യുതിയില്ലാതിരുന്നത് മറ്റൊരത്ഭുതമായി.

മരച്ചില്ലകള്‍ വകഞ്ഞുമാറ്റി പുറത്തെത്തിയപ്പോള്‍ വൈദ്യുതി എത്തിയെന്നതിന്‍റെ തെളിവായി സ്പാര്‍ക്ക് കണ്ടുവെന്നും അപ്പോഴാണ് രക്ഷപ്പെടാനിടയാക്കിയ അത്ഭുതങ്ങള്‍ ഓരോന്നോരോന്നായി ബോധ്യപ്പെട്ടതെന്നും പത്മനാഭന്‍ ദീപികയോട് പറഞ്ഞു. വെള്ളൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ റിട്ട. ജീവനക്കാരനാണ് പത്മനാഭന്‍. സ്‌കൂട്ടറിന് കേടുപാടുകള്‍ സംഭവിച്ചു. കെഎസ്‌ഇബി ജീവനക്കാരെത്തി മരം മുറിച്ചു മാറ്റിയാണു സ്‌കൂട്ടര്‍ പുറത്തെടുത്തത്.

Post a Comment

Previous Post Next Post