കൂരിയാട് ഭാഗത്തെ ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്ളൈഓവര്‍ നിര്‍മിക്കണം



ഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകർച്ചയില്‍ ദേശീയപാത അതോറിറ്റി കടുത്ത നടപടി തുടങ്ങി. നിർമാണക്കരാർ ഏറ്റെടുത്ത കെഎൻആർ കണ്‍സ്ട്രക്ഷൻ കമ്ബനിക്കും പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപാല്‍ ഹൈവേ എൻജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കി.തകർന്ന ഭാഗം അവശിഷ്ടങ്ങള്‍ നീക്കി സ്വന്തംചെലവില്‍ കരാർ കമ്ബനി ഫ്ളൈഓവർ നിർമിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്ബനി വഹിക്കണം.
ഭോപാല്‍ ഹൈവേ എൻജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്പെൻഡ്ചെയ്തു. കെഎൻആർ കണ്‍സ്ട്രക്ഷൻ കമ്ബനിയെ താത്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാതയുടെ തകർച്ച പരിശോധിച്ച ഐഐടി വിദഗ്ധരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ട് വ്യാഴാഴ്ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡല്‍ഹിയിലെ ഡോ. അനില്‍ ദീക്ഷിത്, ഐഐടി കാൻപുരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹൻകൃഷ്ണ എന്നിവരാണ് പ്രാഥമികപരിശോധന നടത്തി റിപ്പോർട്ട് നല്‍കിയത്. മണ്ണിന്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിർമാണവും നടത്തിയത് ഗുരുതരവീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പ്രൊഫ. ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
സഹായിച്ച സ്ഥാപനങ്ങള്‍ക്കും നോട്ടീസ്
ഡിസൈൻ കണ്‍സല്‍ട്ടന്റായ മുംബൈ സ്ട്രാറ്റ ജിയോസിസ്റ്റംസ്, എച്ച്‌ബിഎസ് ഇൻഫ്രാ എൻജിനിയേഴ്സ് ഹൈദരാബാദ് എന്നിവരോടും സുരക്ഷാ കണ്‍സല്‍ട്ടന്റ് ശ്രീ ഇൻഫോടെകിനോടും 20 ലക്ഷംവീതം പിഴയീടാക്കാതിരിക്കാനും ഒരു വർഷത്തേക്ക് ഡിബാർ ചെയ്യാതിരിക്കാനും കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ടും നോട്ടീസ് നല്‍കി.

Post a Comment

Previous Post Next Post