കോഴിക്കോട് 17 കാരിയെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭം; അന്വേഷണം വ്യാപിപ്പിച്ച്‌ പോലീസ്


കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച്‌ പോലീസ്.
കേസില്‍ അഞ്ചോളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ രണ്ടുപേര്‍ ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്ബളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. കോഴിക്കോട് നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്.സ്ഥിരമായി മുറി പൂട്ടിയിട്ടാണ് പ്രതി പുറത്ത് പോയിരുന്നത്. ഒരു ദിവസം ഇയാള്‍ ഫോണ്‍ സംസാരത്തില്‍ മുഴുകി വാതില്‍ പൂട്ടാതെ ടെറസിലേക്ക് നടന്നുപോയ തക്കം നോക്കിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്‍പാകെയെത്തിച്ചു. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുംചെയ്തു. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post