മാലയിലും വേടന് കുരുക്ക്; പുലി പല്ലെന്ന് മൊഴി, വനം വകുപ്പ് ഉടന്‍ കസ്റ്റഡിലെടുക്കും

കൊച്ചി: റാപ്പര്‍ വേടന് കുരുക്ക് മുറുകുന്നു. ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്‍ ധരിച്ചിരുന്ന മാലയിലുള്ളത് പുലി പല്ലെന്ന് കണ്ടെത്തി.
പുലിയുടെ പല്ല് തായ്‌ലാന്‍ഡില്‍ നിന്ന് എത്തിച്ചതാണെന്ന് വേടന്‍ മൊഴി നല്‍കി. വേടനെ വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ട്.
വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വേടന്‍ ധരിച്ചിരുന്ന മാലയില്‍ പുലിയുടെ പല്ലുള്ളതായി പോലീസിന് സംശയം തോന്നിയത്. താന്‍ തായ്‌ലാന്‍ഡില്‍ നിന്ന് കൊണ്ടുവന്നതാണ് ഇതെന്നും വേടന്‍ പോലീസിനോട് പറഞ്ഞു.
മാലയിലുള്ളത് പുലി പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനം വകുപ്പ് കേസെടുക്കും. പുലിയുടെ പല്ല് തന്നെയാണ് ഇതെന്ന് ഉറപ്പിക്കാന്‍ കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനിലെത്തി. വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.

വേടനും അയാളോടൊപ്പം ഉണ്ടായിരുന്ന എട്ടുപേരും ലഹരി ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചു. കഞ്ചാവിനോടൊപ്പം ഫ്‌ളാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു. മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പണം പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ചതാണെന്ന് വേടന്‍ പോലീസിനോട് പറഞ്ഞു.
വേടനും സംഘത്തിലെ ബാക്കിയുള്ളവരും പരിശീലനത്തിനായാണ് ഫ്‌ളാറ്റില്‍ ഒത്തുകൂടിയതെന്നാണ് വിവരം. പരിശോധനയ്ക്കായി പോലീസ് എത്തുമ്ബോള്‍ എല്ലാവരും വിശ്രമിക്കുകയായിരുന്നു. വേടന്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

Post a Comment

Previous Post Next Post