ഹെവേകളില്‍ തടസമില്ലാതെയുള്ള യാത്രകള്‍ ഉറപ്പാക്കുന്നതിനായി ഹൈടെക് ടോള്‍ സംവിധാനം ഒരുക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
ഇതിനായി നിലവിലെ ഫാസ്റ്റാഗ് ടോള്‍ സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അടിസ്ഥാനമാക്കിയായിരിക്കും ടോള്‍ പിരിക്കുകയെന്നാണ് അധികൃതർ നല്‍കുന്ന സൂചന. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്നെ 15 ദിവസത്തിനുള്ളില്‍ പുതിയ ടോള്‍ നയം രാജ്യത്ത് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫാസ്റ്റാഗ് സംവിധാനത്തെക്കാള്‍ കൂടുതല്‍ കാര്യക്ഷമവും സമയലാഭവും ജിപിഎസ് ടോള്‍ സംവിധാനത്തില്‍ ഉറപ്പാക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ നല്‍കുന്ന വിശദീകരണം.
സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോർഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎൻഎസ്‌എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക. ഇത് അനുസരിച്ച് വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പണം ഈടാക്കുന്നതാണ് പ്രവർത്തനം.
നിലവിലെ ടോള്‍ സംവിധാനത്തില്‍ നിന്ന് വിരുദ്ധമായി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് പ്രധാന നേട്ടം. ഇതിനൊപ്പം ഹൈവേകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ നീക്കം ചെയ്യാനും ഈ സംവിധാനം സഹായിക്കും. ജിപിഎസ് അധിഷ്ഠിതമായി വാഹനങ്ങളെ തത്സമയം ട്രാക്ക് ചെയ്യുന്നതിനാല്‍ തന്നെ ടോള്‍ ഈടാക്കുന്നതിലെ പിഴവുകള്‍ കുറയുമെന്നാണ് കേന്ദ്ര ഉപരിതല മന്ത്രാലയം പ്രതീക്ഷിക്കുന്നത്. നിലവില്‍ ആർഎഫ്‌ഐഡി ടാഗ് മുഖേനയാണ് ടോള്‍ ഈടാക്കുന്നത്.
Post a Comment