പ്രണയത്തിന്റെ പേരില്‍ വധഭീഷണിമൂലം നാട് വിട്ട് കേരളത്തില്‍ അഭയം തേടി ജാർഖണ്ഡ് സ്വദേശികള്‍. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്.സ്കൂള്‍ കാലം മുതല്‍ പ്രണയത്തിലായ ഇരുവരും വ്യത്യസ്ത മതങ്ങളില്‍പെട്ടവരായതിനാല്‍ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ആശ ഗാലിബിനൊപ്പം വീട് വിട്ടിറങ്ങിയതെന്ന് ഇവർ പറയുന്നു.
ഇരുവരും കേരളത്തില്‍ ഉണ്ടെന്നറിഞ്ഞ് ആശയുടെ കുടുംബം പിന്തുടർന്ന് കേരളത്തിലെത്തി. തിരികെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല. ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റർ ചെയ്തതിനാല്‍ ജാർഖണ്ഡില്‍ നിന്നുള്ള പോലീസും കായംകുളത്ത് എത്തി. ഇരുവർക്കും പ്രായപൂർത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാർഖണ്ഡ് പോലീസ് മടങ്ങി. തങ്ങള്‍ക്ക് വധ ഭീഷണി ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാൻ ആകില്ലെന്നും കേരളത്തില്‍ പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment