തിരുവനന്തപുരം: ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ വിദ്യാർഥി മിഹിർ അഹമ്മദിന്‍റെ ആത്മഹത്യയെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. റാഗിങ് സമൂഹത്തില്‍ നിന്നും പൊലീസില്‍ നിന്നും മറച്ചു വക്കാൻ സ്കൂള്‍ അധികൃതർ ശ്രമിച്ചു. റാഗിങ് സംബന്ധിച്ച പരാതി സ്കൂള്‍ അധികൃതർ നിഷേധിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരുന്നു. ഇത് ഇതുവരെ സ്കൂള്‍ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് പ്രവർത്തിക്കാൻ എൻഒസി ആവശ്യമാണ്. എന്നാല്‍ സ്കൂള്‍ അധികൃതർ ഇത് വരെ രേഖകള്‍ ഹാജരാക്കാൻ തയാറായിട്ടില്ല.
മിഹിർ അഹമ്മദിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ നിരവധി മാതാപിതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സമാന രീതിയില്‍ സ്കൂളില്‍ നിന്നും റാഗിങ് തങ്ങളുടെ കുട്ടിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ ഇനി ഒരു കുട്ടിക്കും ഉണ്ടാകാതിരിക്കാൻ വിഷയത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി.
Post a Comment