കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റിക്കാർഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,600 രൂപയിലും ഗ്രാമിന് 8,075 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 6,640 രൂപയിലെത്തി.
ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റിക്കാർഡാണ് ഇന്നു മറികടന്നത്. ഇതിനു മുന്‍പ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റിക്കാർഡ് വില.
ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു.
തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 11ന് പവന് 64,480 രൂപയെന്ന പുതിയ ഉയരം കുറിച്ചു. വീണ്ടും റിക്കാര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ 15ന് സ്വര്‍ണവില 800 രൂപ ഇടിഞ്ഞു. പിന്നീട് കുതിപ്പ് വീണ്ടെടുത്ത സ്വർണം 20 ന് വീണ്ടും സർവകാല റിക്കാർഡിലെത്തുകയും ചെയ്തു. തുടർന്ന് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ വീണ്ടും ഇന്ന് ചരിത്ര റിക്കാർഡിലെത്തുകയായിരുന്നു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവിലയും പുതിയ ഉയരത്തിലെത്തി. കഴിഞ്ഞവാരം കുറിച്ച ഔണ്‍സിന് 2,954 ഡോളറില്‍ നിന്ന് 2,920 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും ഇന്നലെ 2,956 ഡോളറിലേക്ക് കയറി.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Post a Comment