മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ എത്തിച്ച വയോധികൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു! ഉടൻ ആശുപത്രി വിടും


കണ്ണൂർ:എ.കെ.ജി സഹകരണ ആശുപത്രിയില്‍ നടന്ന അത്ഭുത സംഭവം അഥവാ മരിച്ചെന്ന് കരുതിയ ആള്‍ക്ക് ജീവൻ കിട്ടിയ കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാർത്തയായിരുന്നു.
കൂത്തുപറമ്ബ് സ്വദേശിയായ പവിത്രൻ (67) ആണ് ജീവൻ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച പവിത്രനെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രി അതികൃതർ അറിയിച്ചിരിക്കുന്നത്. പവിത്രനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഡിസ്ചാർജാകാൻ കഴിയുമായിരുന്നുവെങ്കിലും പനി ബാധിച്ചതിനാല്‍ ഒരു ദിവസം കൂടി ചികിത്സയില്‍ തുടരാൻ ഡോക്ടർ പൂർണിമാറാവൂ നിർദ്ദേശിക്കുകയായിരുന്നു

മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാർ മരണം 'സ്ഥിരീകരിച്ചിരുന്നു'. തുടർന്ന് 'മൃതദേഹം' കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. എന്നാല്‍, മോർച്ചറിയില്‍ വച്ച്‌ പവിത്രന് ജീവനുണ്ടെന്ന് ആശുപത്രി ജീവനക്കാർ കണ്ടെത്തുകയായിരുന്നു.

എന്താണ് സംഭവിച്ചത്?

ജനുവരി 13 നാണ് മംഗ്ളൂരിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രനെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി മോർച്ചറിയിലെത്തിച്ചത്. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് വാങ്ങിയാണ് സംസ്കാര ചടങ്ങുകള്‍ ഒരുക്കുന്നതിനിടെയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ അന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസർ ജയനും ഇലക്‌ട്രീഷ്യൻ അനൂപും കാണിച്ച ജാഗ്രതയാണ് ഈ 67 വയസുകാരന് ജീവിതത്തിലേക്കുള്ള വഴി തുറന്നത്. പാച്ച പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രൻ വൃക്കസംബന്ധമായ അസുഖം കാരണം ഏറെക്കാലമായി മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലമോശമായതിനെ തുടർന്നാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. കൂടുതല്‍ ചികിത്സയൊന്നും നല്‍കാനില്ലെന്നും വെൻ്റിലേറ്ററില്‍ നിന്നും മാറ്റിയാല്‍ പത്തു മിനുട്ടിലധികം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് ഭാര്യ സുധയും ബന്ധുവും ആശുപത്രിയില്‍ നിന്നും ആംബുലൻസില്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. യാത്രയില്‍ പവിത്രന് അനക്കമൊന്നും ഇല്ലാത്തതിനാലാണ് എ.കെ.ജി ആശുപത്രി ഫ്രീസറിലേക്ക് ശരീരം മാറ്റിയത്. രാത്രി 11.30 ന് എ.കെ.ജി ആശുപത്രിയിലെത്തിച്ച മൃതദേഹം സ്ട്രച്ചറില്‍ മാറ്റുന്നതിനിടെയാണ് ആംബുലൻസില്‍ കയറിയ ജയനും അനൂപും പവിത്രൻ്റെ ദേഹം അനങ്ങുന്നതായി വ്യക്തമായത്. ഉടൻ ഡോക്ടറെ വിവരമറിയിക്കുകയും ഇവരുടെ നിർദ്ദേശപ്രകാരം അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി അടിയന്തിര ചികിത്സ നടത്തുകയുമായിരുന്നു. 

ജീവിതത്തിലേക്ക് തിരിച്ചുവരവ്

ബന്ധുക്കള്‍ അറിയച്ചതുപ്രകാരം പവിത്രൻ്റെ മരണവാർത്ത ചില പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. മരണ വിവരമറിഞ്ഞ് വീട്ടില്‍ ബന്ധുക്കളെത്തുകയും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പവിത്രൻ സിനിമയെ വെല്ലുന്ന അത്ഭുതം സമ്മാനിച്ചു കൊണ്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

പവിത്രൻ ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന് ഡിസ്ചാർജ് നല്‍കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഈ അത്ഭുതകരമായ സംഭവം സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും വ്യാപകമായി ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു.

ഡോക്ടർമാരുടെ ജാഗ്രത; സന്തോഷത്തില്‍ കുടുംബം

ആശുപത്രി ജീവനക്കാരുടെ ജാഗ്രതയാണ് പവിത്രന്റെ ജീവൻ രക്ഷിച്ചത്. മോർച്ചറിയില്‍ വച്ച്‌ പവിത്രന്റെ ശരീരത്തില്‍ ചെറിയ ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അവർ ഉടൻ തന്നെ ഡോക്ടറെ അറിയിക്കുകയായിരുന്നു.

മരിച്ചെന്ന് കരുതിയ പ്രിയപ്പെട്ടവൻ ജീവനോടെ തിരിച്ചെത്തിയതില്‍ പവിത്രന്റെ കുടുംബം അത്ഭുതത്തിലും സന്തോഷത്തിലുമാണ്.

ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത് ജീവന്റെ മൂല്യത്തെക്കുറിച്ചാണ്. അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നും അതിനാല്‍ നാം എപ്പോഴും ജാഗ്രത പാലിക്കണമെന്നും.


Post a Comment

Previous Post Next Post