കഠിനംകുളത്തെ യുവതിയുടെ കൊലപാതകം; പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍

തിരുവനന്തപുരം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ ഭാര്യ ആതിര കുത്തേറ്റ് മരിച്ച സംഭവത്തില്‍ ‌പ്രതിയെ തിരിച്ചറിഞ്ഞു.
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോണ്‍സണാണ് കൊലപാതകം നടത്തിയത്. 

കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോണ്‍സണ്‍ പെരുമാതുറയില്‍ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചനയുണ്ട്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനുസമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു. 

കായംകുളം സ്വദേശിയായ രാജീവ് കഴിഞ്ഞ 20 വർഷക്കാലമായി പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയുമായുള്ള വിവാഹം ഏഴ് വർഷം മുൻപാണ് നടന്നത്. 

ക്ഷേത്ര കമ്മിറ്റിക്കാർ തരപ്പെടുത്തിയ വീട്ടിലാണ് രാജീവും ആതിരയും ഏക മകനും താമസിച്ച്‌ വന്നിരുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍, കഠിനംകുളം എസ്‌എച്ച്‌ഒ സജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post