എം ടി വാസുദേവൻ നായർ അന്തരിച്ചു


കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയില്‍ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു.

മരണ സമയത്ത് ഭാര്യയും മകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. ഗോവ ഗവ‍ർണർ പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎല്‍എമാർ, രാഷ്ട്രീയ നേതാക്കള്‍, സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളി ആശുപത്രിയില്‍ എത്തി ഡോക്ടർമാരോടും എംടിയുടെ ബന്ധുക്കളുമായും സംസാരിച്ചു. എഴുത്തുകാരും സാംസ്കാരിക നായകന്മാരും ഉള്‍പ്പെടെ വലിയ സുഹൃദവലയുണ്ടായിരുന്ന എംടിയുടെ നിരവധി സുഹൃത്തുക്കള്‍ രാത്രി വൈകിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post