പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിലുംപെട്ടു മരിച്ച ആന്ധ്രാ സ്വദേശി രേവതിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് അല്ലു അർജുന്റെ കുടുംബം.
രണ്ടു കോടി രൂപ സഹായം നല്‍കുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് പറഞ്ഞു . ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രേവതിയുടെ കുട്ടി ശ്രീ തേജയെ (9 ) സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നല്‍കുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു.
തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അല്ലു അരവിന്ദ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദില്‍രാജു പറഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് പറഞ്ഞത് ആരുടെയും സമ്മർദം കൊണ്ടല്ലെന്നും ഭാസ്കർ പറഞ്ഞു.
ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെയാണ് രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററില്‍ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്‌ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അർജുനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.
Post a Comment