അപകട മരണമുണ്ടായാല്‍ ആറു മാസത്തേക്ക് ബസ് പെര്‍മിറ്റ് റദ്ദാക്കും, സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറൻസ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച്‌ വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കർശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.

സ്വകാര്യ ബസപകടത്തില്‍ ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആറു മാസം ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിച്ച്‌ പരിക്കേറ്റാല്‍ മൂന്ന് മാസം വരെ പെർമിറ്റ് നഷ്ടപ്പെടും. 


2025 മാർച്ചിന് മുൻപ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകള്‍ ബസില്‍ ഫോണ്‍ നമ്ബർ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 


സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. പെർമിറ്റ് എടുത്ത സ്വകാര്യ ബസുകള്‍ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി സർവീസ് നടത്തണം. അല്ലാത്ത പക്ഷം പെർമിറ്റ് ക്യാൻസല്‍ ചെയ്യുന്നതുപോലുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.


കഴിഞ്ഞ ദിവസം നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്ബാടത്ത് വേഗത നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ബസ് ബേ മാറ്റി സ്ഥാപിക്കും. സ്ഥലത്ത് സ്ഥിരം ഡിവൈഡർ സ്ഥാപിക്കും. അതിനായി ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയെ നിർമാണ ചുമതല ഏർപ്പിക്കുമെന്നും പാലക്കാട് ഐ.ഐ.ടിയുടെ ശുപാർശകള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 


പാലക്കാട്-കോഴിക്കോട് റൂട്ടില്‍ 16 സ്ഥലങ്ങളില്‍ ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇവിടെങ്ങളില്‍ ഹൈവേ അതോറിറ്റി മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.

Post a Comment

Previous Post Next Post