കാസർഗോഡ്: പ്രവാസിയായ വ്യവസായി അബ്ദുള്‍ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദുർമന്ത്രവാദിനിയായ യുവതി അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, അസ്നിഫ, ആയിഷ എന്നിവരാണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ സ്വർണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് ഇവർ ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായ അബ്ദുല്‍ ഗഫൂറിനെ വിശ്വസിപ്പിച്ചിരുന്നു. ഇതു പ്രകാരം അബ്ദുല്‍ ഗഫൂർ 596 പവൻ സ്വർണം ഇവർക്കു നല്‍കി. ഇതു തിരിച്ചു നല്‍കാതിരിക്കാനായാണ് സംഘം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
2023 ഏപ്രില്‍ 14നാണ് അബ്ദുല്‍ ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി കുടുംബാംഗങ്ങള്‍ സംസ്കാരം നടത്തി. പിന്നീട് വീട്ടില്‍ നിന്ന് സ്വർണം നഷ്ടമായെന്ന് അറിഞ്ഞതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അബ്ദുല്‍ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസിലാണ് പരാതി നല്‍കിയത്.
അബ്ദുല്‍ ഗഫൂറിന്‍റെ വീട്ടിലെത്തിയാണ് തട്ടിപ്പു സംഘം മന്ത്രവാദം നടത്തിയത്. വ്യവസായി നല്‍കിയ സ്വർണം ഒരു മുറിയില്‍ വച്ച് അടച്ചു. തങ്ങളറിയാതെ മുറി തുറക്കരുതെന്നും നിർദേശിച്ചിരുന്നു.
Post a Comment