കണ്ണൂർ: പറശ്ശിനികടവ് മുത്തപ്പനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് പറശ്ശിനി മടപ്പുര.
വ്യാപാരികള്‍ പലരും അരവണ പായസം മുത്തപ്പൻ്റെ പ്രസാദം എന്ന തരത്തില്‍ വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് പറശ്ശിനിക്കടവ് മുത്തപ്പനുമായി യാതൊരു ബന്ധമില്ലായെന്നുമാണ് മടപ്പുര വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
മുത്തപ്പൻ്റെ പ്രസാദം തേങ്ങാപൂളും പയറും മാത്രമാണെന്നും അരവണ നല്‍കുന്നില്ലായെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത് . ഇതോടൊപ്പം തന്നെ പറശ്ശിനി മടപ്പുരയിലെ കോലധാരിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയെ പറ്റിയും വാർത്താക്കുറിപ്പില്‍ വ്യക്തത നല്‍കിയിട്ടുണ്ട്.
വാർത്താക്കുറിപ്പിൻ്റെ പൂർണ രൂപം
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട് നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു വാർത്തകളില്‍ അരവണ പായസത്തെ ചൊല്ലിയുള്ള പരാമർശം ഭക്ത ജനങ്ങളില്‍ തെറ്റിദ്ധാരണ വരുത്തിയിട്ടുണ്ട്.
മുത്തപ്പൻ്റെ വഴിപാട് പ്രസാദമായി പയറും തേങ്ങാപൂളും മാത്രമാണ് നല്‍കി വരുന്നുത്. " ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേരില്‍ വ്യാപാരികള്‍ കച്ചവടം നടത്തുന്നതില്‍ പറശ്ശിനി മടപ്പുരക്ക് യാതൊരുവിധ ബന്ധവും ഇല്ല.
ശ്രീ മുത്തപ്പൻ അരവണ പായസം എന്ന പേര് നീക്കം ചെയുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
പറശ്ശിനി മടപ്പുരയിലെ കോലധാരി മടപ്പുര മേല്‍ അധികാരിയുടെ (മടയൻ) അനുവാദമോ സമ്മതമോ കൂടാതെ സ്വാർത്ഥ താല്‍പ്പര്യത്തോടുകൂടി കോലം ധരിക്കാതെ ഭക്തന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തികളുടെ വീഡിയോ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആയതിൻ മേല്‍ മടപ്പുരയുടെ മേല്‍ അധികാരി കോലധാരിയുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാര വിരുദ്ധ പ്രവർത്തനങ്ങളില്‍ ഭക്തജനങ്ങള്‍ ജാഗ്രത പാലിക്കുക.
Post a Comment