കൈയ്യിലുള്ള 500 രൂപ വ്യാജനാണോന്ന് നോക്കണേ; കള്ളനോട്ടുകളുടെ എണ്ണത്തില്‍ വൻ വര്‍ധനയെന്ന് കേന്ദ്രസര്‍ക്കാര്‍


രാജ്യത്ത് വ്യാജനോട്ടുകളുടെ എണ്ണത്തില്‍ അഞ്ചുവർഷത്തിനിടെ വൻ വർധനയെന്ന് കേന്ദ്രസർക്കാർ. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണം 166 ശതമാനവും വർധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത്.
കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചു വർഷത്തിനിടെ വർധനയുണ്ടായെന്ന് പറയുമ്ബോഴും 2024 സാമ്ബത്തിക വര്‍ഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ കണക്കിലുണ്ട്. 2022 സാമ്ബത്തിക വര്‍ഷം 102% വര്‍ധനയാണ് ഉണ്ടായത്.അതേസമയം, 500ന്റെയും 2000ന്റെയും വ്യാജനോട്ടുകളില്‍ വര്‍ധനയുണ്ടെങ്കിലും ആകെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 30% കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

2016 നവംബർ 8നായിരുന്നു 1000, 500 രൂപ നോട്ടുകള്‍ പിൻവലിച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പിന്നീട് 500ന്റെയും 2000ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കി. 2018-19 സാമ്ബത്തിക വര്‍ഷം മാത്രം 500 രൂപയുടെ 21,865 ദശലക്ഷം വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ വ്യാജനോട്ടുകളുടെ എണ്ണം 91,110 ദശലക്ഷമായി വർധിച്ചു. 2023-24 വര്‍ഷത്തില്‍ ഇത് 85,711 ദശലക്ഷമായി കുറഞ്ഞു. 2000 രൂപയുടെ വ്യാജനോട്ടുകളാവട്ടെ 2018-19ല്‍ 21,847 ദശലക്ഷം ഉണ്ടായിരുന്നത് 2023-24 ആയപ്പോഴേക്കും 26,035 ദശലക്ഷമായി ഉയര്‍ന്നുവെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകള്‍ പറയുന്നു.




Post a Comment

Previous Post Next Post