കുടുങ്ങല്ലേ... സൈബര്‍ വലയില്‍, പാര്‍ട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷം


കണ്ണൂർ: ബോധവത്കരണവും പൊലീസ് നടപടികളും ഒരു വശത്ത് ശക്തമായി നടക്കുമ്ബോഴും ഇരകളെ കുടുക്കാൻ വലവരിച്ച്‌ ഓണ്‍ലൈൻ തട്ടിപ്പുകാർ.
പണം നഷ്ടപ്പെട്ട് പരാതികളുമായി എത്തുന്നവരുടെ എണ്ണം ഓരോ ദിനവും കൂടിക്കൂടി വരികയാണ്.

ഇൻസ്റ്റഗ്രാമില്‍ പരസ്യം കണ്ട് ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ചൊവ്വ സ്വദേശിനിക്ക് നഷ്ടമായത് 35,31,000 രൂപ. പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതിക്കുകയായിരുന്നുവെന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അനാർ കച്ചവടക്കാരന്
നഷ്ടമായത് 1,35,300 

ഫ്രൂട്ട്സ് മൊത്തവിതരണക്കാരനായ പരാതിക്കാരനെ കർണാടകയിലെ ഏജന്റാണെന്നും 145 രൂപ നിരക്കില്‍ അനാർ നല്‍കാമെന്നു പറഞ്ഞ് തോട്ടത്തില്‍ വണ്ടി എത്തിച്ച്‌ ലോഡ് ചെയ്തശേഷം 9 ലക്ഷം തോട്ടമുടമയുടെ അക്കൗണ്ടിലേക്കും 1,35,300
രൂപ ഏജന്റിന്റെ അക്കൗണ്ടിലേക്കും അയച്ചശേഷം ഏജന്റ് കടന്നുകളയുകയും തോട്ടമുടമ 205 രൂപ നിരക്കിലാണ് കച്ചവടമുറപ്പിച്ചതെന്ന് പറഞ്ഞ് പരാതിക്കാരന്റെ കൈയില്‍ നിന്നും ബാക്കി തുക മുഴുവനായും വാങ്ങിയെടുത്തുവെന്നുമാണ് പരാതി.

കൊറിയർ തട്ടിപ്പില്‍

നഷ്ടപ്പെട്ടത് 5000

ഇന്ത്യ പോസ്റ്റില്‍ കൊറിയർ അയച്ച പരാതിക്കാരൻ ഡെലിവറി ആകാത്തതിനാല്‍ കൊറിയർ ട്രാക്ക് ചെയ്യുകയും ശേഷം പരാതിക്കാരനെ ഇന്ത്യ പോസ്റ്റില്‍ നിന്നെന്നു പറഞ്ഞു വിളിക്കുകയും അഡ്രസ്സ് തെറ്റായതിനാലാണ് ഡെലിവറി വൈകിയതെന്നും ശരിയായ അഡ്രസ്സ് വാങ്ങുകയും ചെയ്ത ശേഷം 5 രൂപ ചാർജ്ജ് വേണമെന്നും പറഞ്ഞു ഒരു ലിങ്ക് അയയ്ക്കുകയും 5000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.

ജാഗ്രത കൈവിടരുത്

 അജ്ഞാത അക്കൗണ്ടുകളില്‍ നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക

 നവ മാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങള്‍ക്ക് പിന്നാലേ പോയി പണം നഷ്ടപ്പെടുത്താതിരിക്കുക.

 ട്രേഡിംഗ് ചെയ്യുന്നതിനും പാർട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നല്‍കാതിരിക്കുക.

ഓണ്‍ലൈൻ ലോണിനായി അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ അവർ നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലികേഷൻ ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്.

അജ്ഞാത നമ്ബറില്‍ നിന്ന് വിളിച്ച്‌ പൊലീസില്‍ നിന്നാണെന്നും കൊറിയറില്‍ നിന്നാണെന്നും നിങ്ങള്‍ക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.

നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളോ, ആധാർ, മറ്റ് ഐ.ഡി. വിവരങ്ങളോ ആർക്കും ഷെയർ ചെയ്യാതിരിക്കുക.

ഗൂഗിള്‍ സെർച്ച്‌ ചെയ്ത് കസ്റ്റമർ കെയർ നമ്ബർ വിളിക്കുമ്ബോള്‍ ശ്രദ്ധ പുലർത്തുക.

Post a Comment

Previous Post Next Post