ബംഗ്ലൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 2 ദിവസത്തിനുളളില്‍ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ അറിയിച്ചു.
ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചില്‍ തുടരുമെന്ന് കാർവാർ എംഎല്‍എയും സ്ഥിരീകരിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചില്‍ തുടരുക. ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ നിന്ന് അര്‍ജ്ജുന്‍റെ ലോറിയും പുറത്തെടുത്തു. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയില്‍ നിന്ന് പുറത്തെടുത്തത്.
Post a Comment