അബുദബി: യുഎഇയില്‍ നിന്നുള്ള ഇന്ത്യൻ പ്രവാസികള്‍ക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ നിയന്ത്രണം.
ബാഗേജ് അലവൻസ് 20 കിലോഗ്രാമായി വെട്ടിക്കുറച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കനത്ത തിരിച്ചടിയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി. നേരത്തെ 30 കിലോ ആയിരുന്നത് 20താക്കിയാണ് ചുരുക്കിയത്. ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ നിയന്ത്രണം ബാധകമാണ്.
ഇതോടെ യാത്രക്കാർക്ക് ഏഴ് കിലോ ഹാൻഡ് ബാഗേജ് അടക്കം 27 കിലോ മാത്രമേ ഇനി മുതല്‍ സൗജന്യമായി കൊണ്ടുപോകാൻ കഴിയൂ. അധികഭാരത്തിന് പണം നല്‍കേണ്ടി വരും. നേരത്തെ മുപ്പത് കിലോ ബാഗേജ് അലവൻസുള്ള ടിക്കറ്റുകള്‍ എടുത്തിട്ടുള്ളവർ യാത്രയ്‌ക്ക് മുൻപ് ബാഗേജ് അലവൻസ് കുറച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ഗേജുമാണ് അനുവദിക്കുക. അതേസമയം 19ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ഭാരം കൊണ്ടുപോകാനാകുമെന്ന് എയർ ഇന്ത്യ പുറപ്പെടുവിപ്പിച്ച പ്രസ്താവനയില്‍ പറയുന്നു.
യുഎഇയില്‍ നിന്നുള്ള ഇന്ത്യൻ യാത്രക്കാർക്ക് മാത്രമാണ് സൗജന്യ ബാഗേജില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് സൗജന്യ ബാഗേജിലെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജൻസികള്‍ വ്യക്തമാക്കി.
സ്വകാര്യ വിമാന കമ്ബനികളുടെ പകല്‍ക്കൊള്ളയില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. പരിധിയില്ലാത്ത ടിക്കറ്റ് നിരക്കുകളുടെ വർധനയ്‌ക്ക് പിന്നാലെയാണ് എയർ ഇന്ത്യ ഇത്തരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്.
Post a Comment