റഷ്യൻ സൈന്യത്തിന്‌ നേരെയുള്ള യുക്രൈൻ ഷെല്ലാക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു

റഷ്യൻ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തില്‍ തൃക്കൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

തൃക്കൂർ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകൻ സന്ദീപ് (36) ആണ് റഷ്യൻ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.

സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും തൃക്കൂരിലെ വീട്ടില്‍ അറിയിപ്പ് ലഭിച്ചു. ശനി, ഞായർ ദിവസങ്ങള്‍ എംബസി അവധിയായതിനാല്‍ അധികൃതരുടെ അറിയിപ്പും ചിത്രങ്ങളും അടുത്ത ദിവസമേ ലഭിക്കു. 

ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്ബിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോർട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേർന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്ബ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

റഷ്യൻ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോണ്‍ വിളിക്കാൻപോലും കഴിഞ്ഞിരുന്നില്ലെന്ന് റഷ്യയിലെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. 

റഷ്യയിലെ റൊസ്തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായെന്ന് റഷ്യൻ മലയാളി ഗ്രൂപ്പുകളില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്. സന്ദീപിനെക്കുറിച്ച്‌ വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കർ, സുരേഷ്ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് പരാതി നല്‍കിയിരുന്നു. നോർക്ക വഴി റഷ്യയിലെ ഇന്ത്യൻ എംബസിയിലും ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post