കണ്ണൂർ: സ്കൂള്‍ തുറക്കുന്നതിന് മുന്പ് എല്ലാ സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
നിലവില്‍ ജില്ലയില്‍ 87 ശതമാനം പാഠപുസ്തക വിതരണമാണ് പൂർത്തിയായത്. മാറിയ സിലബസിലെ വർക്ക് ബുക്ക്, ആർട്ട് എന്നിവ ഇതുവരെ ഡിപ്പോകളില്‍ എത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ എത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഒന്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ 90 ശതമാനത്തോളം സൊസൈറ്റികളില്‍ എത്തിച്ചു. ഇവിടെ നിന്ന് സ്കൂളിലേക്ക് എത്തിക്കും.
ഒന്നാം വോള്യത്തില്‍ 29.64 ലക്ഷം പുസ്തകങ്ങളാണ് ഡിപ്പോയില്‍ എത്തേണ്ടിയിരുന്നത്. നിലവില്‍ 27 ലക്ഷം പുസ്തകങ്ങളാണ് എത്തിയത്. ഇതില്‍ 24.5 ലക്ഷം പുസ്തകങ്ങള്‍ സൊസൈറ്റികളില്‍ എത്തിച്ചുകഴിഞ്ഞു. 5,7,9 ക്ലാസുകളിലെ മാറിയ സിലബസുകളായ വർക്ക് ബുക്ക്, ആർട്ട് ബുക്ക് എന്നിവമാത്രമാണ് നിലവില്‍ ഇതുവരെ ഡിപ്പോയില്‍ എത്താത്തത്. ഇത് ഉടൻ എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. എല്ലാ ക്ലാസുകളിലേയും പ്രധാന വിഷയങ്ങള്‍ എല്ലാം സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്.
324 സൊസൈറ്റികള്‍
പയ്യാമ്ബലത്തുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനോട് ചോർന്നാണ് ജില്ലയില്‍ പുസ്തകവിതരണ ഡിപ്പോ. ഇവിടേയ്ക്കാണ് ജില്ലയിലേക്ക് ആവശ്യമായ പുസ്തകങ്ങളെല്ലാം എത്തുന്നത്. ഇവിടെ നിന്ന് പുസ്തകങ്ങള്‍ തരം തിരിച്ച് സൊസൈറ്റികളിലേക്ക് കൈമാറും.
ജില്ലയില്‍ 324 സൊസൈറ്റികളാണ് ഉള്ളത്. നാലോ അഞ്ചോ സ്കൂളുകള്‍ക്ക് ഒരു സൊസൈറ്റി എന്നതാണ് കണക്ക്. സൊസൈറ്റികളില്‍ അധ്യാപകർ നേരിട്ട് എത്തിയാണ് പുസ്തകങ്ങള്‍ കൈപ്പറ്റുന്നത്. നിലവില്‍ 18 ഓളം കുടുംബശ്രീ ജീവനക്കാരാണ് ഡിപ്പോയില്‍ പുസ്തക വിതരണം നടത്തുന്നത്. പുസ്തകങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി അതാത് സൊസൈറ്റികളിലേക്കുള്ളവ ഇവർ വാഹനത്തില്‍ കയറ്റി അയക്കും. കാക്കനാടുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്.
സ്കൂള്‍ തുറക്കുന്നതിന് മുന്പ് പുസ്തകങ്ങള്‍ കുട്ടികളുടെ കൈയില്‍ എത്തിക്കാനായി കുടുംബശ്രീ പ്രവർത്തകർ അടക്കം രാപകലില്ലാതെ കഷ്ടപെടുകയാണെന്ന് ജില്ലാ പാഠപുസ്തക ഡിപ്പോ സുപ്പർവൈസർ കെ.വി. ജിതേഷ് പറഞ്ഞു. സ്കൂള്‍ തുറക്കുന്പോള്‍ തന്നെ എല്ലാവർക്കും പുസ്തകം എത്തിക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ എത്തിയ പുസ്തകങ്ങളുടെ വിതരണം ഏകദേശം പൂർത്തിയായി. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ നല്‍കുമെന്നും ജിതേഷ് പറഞ്ഞു.
Post a Comment