കണ്ണൂരിലെ എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത്; ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയത് 20 തവണ, മുഖ്യകണ്ണി പിടിയില്‍

എയർഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്തില്‍ മുഖ്യകണ്ണി പിടിയില്‍. കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലാണ് പിടിയിലായത്.

എയർ ഹോസ്റ്റസുമാരെ ക്യാരിയർമാരാക്കി സ്വർണ്ണം കടത്തിയതിന് നേതൃത്വം നല്‍കിയത് സുഹൈലെന്ന് ഡി ആർ ഐ പറഞ്ഞു.

20 തവണയിലധികമാണ് എയർ ഹോസ്റ്റസ് സ്വർണം കടത്തിയിരുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലിന്റെ പേര് വെളിപ്പെടുത്തിയത്. സുഹൈലിനെ അറസ്റ്റ് ചെയ്‌തു. വൈകുന്നേരം കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അതേസമയം കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തില്‍ കൂടുതല്‍ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായി കണ്ടെത്തല്‍. സുരഭി സ്വർണ്ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടേയെന്ന് നിഗമനം. ഖത്തറില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയില്‍ ആരാണ് സുരഭിക്ക് സ്വർണ്ണം നല്‍കിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഒരുകിലോ സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തില്‍ അധികൃതർ.പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഇത്രയധികം സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊല്‍ക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്.കേരളത്തിലെ സ്വർണക്കടത്തുസംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടെന്ന സംശയവും ഡിആര്‍ഐ അധികൃതർക്കുണ്ട്. 

മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. ശരീരത്തില്‍ സ്വർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചതില്‍ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.


Post a Comment

Previous Post Next Post