പ്ലസ് വണ്‍ പ്രവേശനം: 17565 പേര്‍ക്ക് നോ അലോട്ട്മെന്‍റ്

കണ്ണൂര്‍: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇഷ്ടവിഷയവും സീറ്റും ലഭിക്കാത്തെ നിരവധി വിദ്യാർഥികള്‍.
ജില്ലയില്‍ 38008 പേരാണ് ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാല്‍‌, ട്രയല്‍ അലോട്ട്മെന്‍റ് വന്നപ്പോള്‍ 17,565 പേർക്ക് സീറ്റില്ല. 20,443 വിദ്യാര്‍ഥികള്‍ മാത്രമാണ് ട്രയല്‍ അലോട്ട്മെന്‍റില്‍ ഉള്‍പ്പെട്ടത്. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മെറിറ്റ്, നോണ്‍ മെറിറ്റ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലായി ആകെ 35,700 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. കണക്ക് പ്രകാരം ആകെയുള്ള 35,700 സീറ്റുകളില്‍ ഇനി ബാക്കിയുള്ളത് 15,257 പ്ലസ്‌വണ്‍ സീറ്റുകളാണ്. 

ആ സീറ്റുകള്‍ കൂടി അഡ്മിഷന്‍ ലഭിച്ചാല്‍ 2308 വിദ്യാര്‍ഥികളായിരിക്കും സീറ്റ് ലഭിക്കാതെ പുറത്താകുക. പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലൂടെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ച 35,357 വിദ്യാര്‍ഥികളും സിബിഎസ്‌ഇ പരീക്ഷയില്‍ വിജയിച്ച 1957 വിദ്യാര്‍ഥികളും ഐസിഎസ്‌ഇ പരീക്ഷയില്‍ വിജയിച്ച 86 വിദ്യാര്‍ഥികളും മറ്റുള്ള സ്‌കീമുകളില്‍ നിന്നായി 617 വിദ്യാര്‍ഥികളും മറ്റുള്ള ജില്ലകളില്‍ നിന്നായി 2311 വിദ്യാര്‍ഥികളുമാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 

ഇവര്‍ക്കെല്ലാം കൂടി ആകെ ജില്ലയിലുള്ളത് 35700 സീറ്റുകളാണ്. ഇതിന് പുറമേ വിഎച്ച്‌എസ്‌ഇയില്‍ 1500, പോളിടെക്നിക് വിഭാഗത്തില്‍ കണ്ണൂര്‍ പോളിയില്‍ 340, മട്ടന്നൂര്‍ പോളിയില്‍ 240,പയ്യന്നൂര്‍ പോളിയില്‍ 230ഉം സീറ്റുകളുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ വിഭാഗത്തില്‍ അപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതിയ 36,070 വിദ്യാര്‍ഥികളില്‍ 36024 പേരും വിജയിച്ചിട്ടുണ്ട്. 6794 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. 99.87 ആണ് വിജയശതമാനം. 

ട്രയലില്‍ ഇഷ്ടവിഷയം ലഭിച്ചില്ലെന്ന് വിദ്യാർഥികള്‍

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇഷ്ടവിഷയം ലഭിക്കാതെ നിരവധി വിദ്യാർഥികള്‍. ഫുള്‍ എപ്ലസ് ലഭിച്ച്‌ സയൻസ് വിഷയം ഒന്നാം ഓപ്ഷനായി നല്‍കിയ പല വിദ്യാർഥികള്‍ക്കും ലഭിച്ചത് കൊമേഴ്സും ഹ്യൂമാനിറ്റീസുമാണ്. മാത്രമല്ല, ഇഷ്ടപ്പെട്ട സ്കൂളുകളും ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. 

സീറ്റ് ക്ഷാമം ഉള്ളതുകൊണ്ട് സീറ്റ് ലഭിക്കുമോയെന്ന് ആശങ്കയും ഉണ്ട്. എന്നാല്‍, ഒന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കുമ്ബോള്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. മാർക്ക് കുറവുള്ള വിദ്യാർഥികളില്‍ പലരും ഓപ്പണ്‍ സ്കൂളില്‍ അഡ്മിഷനെടുത്തിട്ടുണ്ട്. ഫുള്‍ എ പ്ലസ് വാങ്ങിയവർ കൂടുതല്‍ സയന്‍സ് ബാച്ച്‌ വേണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. 

സ്വന്തം ലേഖിക

Post a Comment

Previous Post Next Post