കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് കോവിഷീല്‍ഡ് നിര്‍മാതാക്കള്‍



ലണ്ടന്‍: തങ്ങളുടെ കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്.


ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്സ്വെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്.
വാക്‌സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട നിരവധി പേര്‍ യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും വാക്സിന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമനടപടിക്ക് തുടക്കം കുറിച്ചത്. വാക്സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. എന്നാല്‍, പരാതിക്കാരന്റെ ആരോപണങ്ങളെ ആദ്യം എതിര്‍ത്ത ആസ്ട്രസെനെക, കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡ് അപൂര്‍വം കേസുകളില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്.
കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും. ഇവരുടെ വാക്സിന്‍ ഉപയോഗിച്ച് രോഗം ബാധിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ആസ്ട്രസെനെക രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post