കോൾ നിരക്ക് വർധിപ്പിക്കാന്‍ ടെലികോം കമ്പനികളുടെ നീക്കം


മൊബൈല്‍ കോളുകളുടെ നിരക്ക് വർധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ നീക്കം. ഏപ്രിലിന് ശേഷം നിരക്ക് വർധിപ്പിക്കാനാണ് മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ധാരണയിലെത്തിയത്.

സ്പെക്‌ട്രം ലേലത്തില്‍ വലിയ തുക നല്‍കി പങ്കെടുത്ത കമ്പനികള്‍ക്കുമേല്‍ അധിക ഫീ ബാധ്യത കൂടി വരുന്നതിനാല്‍ നിരക്ക് കൂട്ടാതെ മാര്‍ഗമില്ലെന്ന് കമ്പനികള്‍ പറയുന്നു. നിലവില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള പ്രതി ഓഹരി വരുമാനം (എആര്‍പിയു) ലോകത്തിലെ ടെലികോം രംഗത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫില്‍ വർധന വരുത്തിയില്ലെങ്കില്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നും അവര്‍ പറയുന്നു. പ്രതി ഓഹരി വരുമാനം 300 രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികോം സേവനങ്ങള്‍ ലാഭകരമായി നല്‍കാനാവില്ലെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറയുന്നു.

ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ എയര്‍ടെല്ലിന്‍റെ പ്രതി ഓഹരി വരുമാനം 208 രൂപയായി ഉയര്‍ന്നിരുന്നു. അടിസ്ഥാന സേവനങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറിയതു മൂലമുള്ള അധിക നേട്ടമാണ് എആര്‍പിയു കൂടാന്‍ സഹായിച്ചത്. ഇക്കാലയളവില്‍ എയര്‍ടെല്ലിന്‍റെ വരുമാനം 37,900 കോടി രൂപയായി ഉയര്‍ന്നുവെങ്കിലും അറ്റാദായം 2,442.2 കോടി രൂപയായി താഴ്ന്നു.

രാജ്യം ഡിജിറ്റല്‍വൽകരണം വേഗത്തിലാക്കുമ്പോഴും അഞ്ചാം തലമുറ (5G) നേവനങ്ങള്‍ വ്യാപകമാക്കുന്നതില്‍ മുന്‍നിര ടെലികോം കമ്പനികള്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. 5G സേവനങ്ങള്‍ ലഭ്യമാക്കാന്‍ അധിക നിക്ഷേപം ആവശ്യമാണെങ്കിലും വരുമാനം കാര്യമായി കൂടാത്തതാണ് മുന്‍നിര ടെലികോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ജിയോയും എയര്‍ടെല്ലും 5G വ്യാപകമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇക്കാര്യത്തില്‍ വലിയ ആവേശം ദൃശ്യമല്ല.


Post a Comment

Previous Post Next Post