ഇരിട്ടി: മലയോരത്തെ ക്രഷറുകളില്‍ നിന്നും ദിനം പ്രതി കടന്നുപോകുന്ന നൂറുകണക്കിന് ടിപ്പർ ലോറികള്‍ ഒന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലും ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും തികച്ചും അശ്രദ്ധമായാണ് ടിപ്പറില്‍ കരിങ്കല്ലുകള്‍ കൊണ്ടുപോകുന്നത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ മൂടിക്കെട്ടാതെ തുറന്ന ലോറിയിലാണ് കരിങ്കല്ലും മിറ്റിലും കൊണ്ടുപോകുന്നത്. മൂടിക്കെട്ടാതെ കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പൊടിപടലം വ്യാപിക്കുകയും പൊടിപടലത്തിലൂടെ പകരുന്ന ചൊറിച്ചില്‍, അലർജി, ശ്വാസം മുട്ടല്‍ പോലുള്ള അസുഖങ്ങളും വർധിക്കുകയാണ്.
വാഹനം കടന്നുപോകുന്ന വഴിയിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പൊടി പടലം കയറി നശിക്കുന്ന സാഹചര്യമാണ്. ഇരിട്ടി ഉള്‍പ്പെടെ വരുന്ന പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പഠന വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ പാരിസ്ഥിതിക അഗാധത്തിന്റെ തോത് മനസിലാക്കുവാൻ സാധിക്കുകയുള്ളു. സ്കൂള്‍ വിദ്യാർത്ഥികള്‍ അടക്കം കടന്നുപോകുന്ന വഴികളില്‍ വീണ്ടും തിരുവനതപുരം മോഡല്‍ അപകടം നമ്മുടെ നാട്ടിലും സംഭവിക്കാതിരിക്കാൻ അധികാരികള്‍ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
iritty
Post a Comment